ഇസ്രയേൽ ടാങ്കറുകൾ അതിർത്തി കടന്നു, ലബനനിൽ കരയുദ്ധം: സിറിയയിലും ആക്രമണം

ഇസ്രയേൽ ടാങ്കറുകൾ അതിർത്തി കടന്നു, ലബനനിൽ കരയുദ്ധം: സിറിയയിലും ആക്രമണം

ബെയ്റൂട്ട്: ലബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. രാത്രിയിൽ‌ ബെയ്റൂട്ടിൽ ആറ് തവണ ബോംബാക്രമണം നടത്തിയതായി ലെബനൻ സുരക്ഷാ വിഭാ​ഗം സ്ഥിരീകരിച്ചു. അതിനിടെ തെക്കൻ ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ പ്രാദേശിക പരിശോധനകൾ ആരംഭിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.

അതിർത്തിയോട് ചേർന്നുള്ള ലബനൻ ഗ്രാമങ്ങളിലാണ് ഹിസ്ബുല്ല കേന്ദ്രങ്ങളെന്നും ഇത് ഇസ്രയേലിന് സുരക്ഷാ ഭീഷണിയാണ് എന്നുമാണ് ഇവർ വ്യക്തമാക്കിയത്.ഹിസ്ബുള്ള കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള പരിമിതമായ ആക്രമണമാണ് ലക്ഷ്യമിടുന്നത് എന്നാണ് ഇസ്രയേൽ പറയുന്നത്.

തെക്കൻ ലെബനനിലെ സിഡോനിലുള്ള പലസ്തീൻ ക്യാമ്പിനു നേരെയും ആക്രമണമുണ്ടായി. ലെബനിനിലുള്ള ഏറ്റവും വലിയ പാലസ്തീൻ ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്നു പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആക്രമണത്തിന് മുൻപ് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. കരവഴിയുള്ള ഇസ്രയേൽ നീക്കം തടയാൻ തങ്ങൾ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറ‍ഞ്ഞു. യുഎസും യുകെയും വെടിനിർത്തലിന് അഭ്യർഥിച്ചു.

രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനൻ അധികൃതർ പറഞ്ഞു. അതിനിടെ ഇസ്രയേലിനു പിന്തുണയായി കൂടുതൽ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും യുഎസ് മേഖലയിലേക്ക് അയച്ചു.