ഇറാൻ അനങ്ങിയാല്‍ ഉടനടി അമേരിക്കയ്ക്കും ഇസ്രായേലിനും വിവരം ലഭിക്കും; മിസൈലാക്രമണത്തിന് മണിക്കൂറുകള്‍ മുമ്ബ് ബങ്കറുകളിലേക്ക് മാറിയത് 10 ലക്ഷം ആളുകള്‍; മിസൈലുകള്‍ തകര്‍ക്കാൻ അമേരിക്കൻ നേവിയും

ഇറാൻ അനങ്ങിയാല്‍ ഉടനടി അമേരിക്കയ്ക്കും ഇസ്രായേലിനും വിവരം ലഭിക്കും; മിസൈലാക്രമണത്തിന് മണിക്കൂറുകള്‍ മുമ്ബ് ബങ്കറുകളിലേക്ക് മാറിയത് 10 ലക്ഷം ആളുകള്‍; മിസൈലുകള്‍ തകര്‍ക്കാൻ അമേരിക്കൻ നേവിയും

ഹിസ്ബുള്ളയെയും ഹമാസിനെയും തകർക്കുകയും ലബനനില്‍ ഇസ്രായേല്‍ സൈന്യം ഇരച്ചു കയറുകയും ചെയ്‌തതോടെ പിടിച്ചു നില്‍ക്കാൻ കഴിയാതെയാണ് ഇറാൻ ഇന്നലെ മിസൈല്‍ ആക്രമണം നടത്തിയത്.

181 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടിട്ടും വലിയ നാശനഷ്ടമുണ്ടാക്കാനോ ആള്‍നാശമുണ്ടാക്കാനോ സാധിച്ചിട്ടില്ല. ഇസ്രായേലിനും അമേരിക്കയ്ക്കും ഇറാനിലുള്ള ഇന്റലിജൻസ് സംവിധാനങ്ങള്‍ അത്രത്തോളം സമഗ്രമാണ്. ആക്രമണത്തെ കുറിച്ച്‌ ഇറാൻ ചിന്തിക്കുമ്ബോള്‍ തന്നെ അമേരിക്കയ്ക്കും ഇസ്രായേലിനും വിവരം ലഭിക്കും. ഇന്നലെയും ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്നേ വിവരം അമേരിക്കയ്ക്ക് ചോർന്നു കിട്ടിയിരുന്നു. മിസൈലുകള്‍ എത്തിയപ്പോഴേയ്ക്കും 10 ലക്ഷത്തിലധികം ആളുകള്‍ സുരക്ഷിതമായി ബങ്കറുകളില്‍ എത്തിയിരുന്നു. അയണ്‍ ഡോം പ്രവർത്തിച്ച്‌ തുടങ്ങുമ്ബോള്‍ തന്നെ എല്ലാ മൊബൈല്‍ നെറ്റ്‌വർക്കുകളും പൗരന്മാർക്ക് അപായസൂചന നല്‍കിയിരുന്നു. ആകാശത്തുവച്ച്‌ മിസൈലുകള്‍ തകർക്കാൻ അമേരിക്കൻ നേവിയും രംഗത്തുണ്ടായിരുന്നു.

ഭൂരിഭാഗം മിസൈലുകളും ആകാശത്തുവച്ചുതന്നെ തകർക്കാൻ ഇസ്രായേലിന് സാധിച്ചു. എങ്കിലും ഏതാനും ചില മിസൈലുകള്‍ തെക്കൻ ഇസ്രായേലിലും മദ്ധ്യ ഇസ്രായേലും പതിച്ചിട്ടുണ്ട്. ടെല്‍ അവീവിലെ ഒരു റസ്റ്റാറന്റില്‍ മിസൈല്‍ പതിച്ച്‌ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റ് ആളപായങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതേസമയം ആക്രമണത്തിന് തൊട്ട് മുമ്ബ് ടെല്‍ അവീവില്‍ ഭീകരാക്രമണം ഉണ്ടായി. മൂന്ന് തീവ്രവാദികള്‍ നഗരത്തില്‍ വെടിവയ്‌പ്പ് നടത്തുകയായിരുന്നു. വെടിവയ്പ്പില്‍ ആറ് ഇസ്രായേല്‍ പൗരന്മാർ കൊല്ലപ്പെട്ടു. രണ്ട് ഭീകരവാദികളെ ഇസ്രായേല്‍ പോലീസ് വെടിവച്ച്‌ കൊല്ലുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്‌തു.

ഇന്നലെ ഇസ്രായേല്‍ സമയം രാത്രി 8 മണിയോടെയാണ് ഇറാൻ ഇസ്രായേലിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സ്ഥലവും സമയവും തങ്ങള്‍ തീരുമാനിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയും ആശങ്ക അറിയിച്ചു. അടിയന്തരമായി വെടിനിർത്തല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.