ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് അമേരിക്ക; അതീവ ജാഗ്രതയില്‍ ഇസ്രയേല്‍

ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് അമേരിക്ക; അതീവ ജാഗ്രതയില്‍ ഇസ്രയേല്‍

ബെയ്‌റൂട്ട്: ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് മുന്നറിയിപ്പുമായി അമേരിക്ക. ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ബങ്കറുകളിലേക്ക് മാറാന്‍ തയ്യാറായിരിക്കാന്‍ യുഎസ് എംബസി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഇസ്രയേല്‍ സൈന്യം.

ടെഹ്‌റാനില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അമേരിക്ക മുന്നറിയിപ്പില്‍ പറയുന്നത്. ലബനനില്‍ ഇസ്രയേല്‍കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാന്‍ ഉടന്‍ തന്നെ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ നടത്താന്‍ തയ്യാര്‍ എടുക്കുന്നതായി സൂചനകളുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാ പിന്തുണയും ഞങ്ങള്‍ ഇസ്രയേലിന് നല്‍കുന്നു. ഇസ്രയേലിനെതിരെ നേരിട്ടുള്ള സൈനിക ആക്രമണം ഇറാന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും,' മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു.

ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ തടയുന്നതിനായി ഇസ്രയേലിന് സഹായിക്കാന്‍ അമേരിക്ക തയാറാണ്. കഴിഞ്ഞ ഏപ്രിലില്‍ ഇറാന്‍ ഡ്രോണുകളും മിസൈലുകളും തൊടുത്തപ്പോള്‍ അമേരിക്ക ഇസ്രയേലിനൊപ്പം നിന്ന് ആക്രമണങ്ങള്‍ ചെറുത്തിരുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇസ്രയേലിലെ യുഎസ് എംബസിയിലുള്ള ഉദ്യോഗസ്ഥരോട് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാന്‍ അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു അറിയിപ്പുണ്ടാകുന്നതുവരെ സുരക്ഷിതമായി തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.നേരത്തെ ജെറുസലേമിലും ടെല്‍ അവീവിലും കടുത്ത നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ സൈന്യം ഏര്‍പ്പെടുത്തിരുന്നു. ഹിസ്ബുള്ളയില്‍ നിന്നോ ഇറാന്റെ ഭാഗത്തുനിന്നോ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചാണ് നടപടി. ഹിസ്ബുള്ളയെ ലക്ഷ്യം വച്ചുള്ള ഓപ്പറേഷനുകള്‍ക്കായി സൈന്യം ലെബനനില്‍ പ്രവേശിച്ചകാര്യം അറിയിച്ചതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളുടെ പ്രഖ്യാപനം.10,000 സൈനകര്‍ അടങ്ങുന്ന സംഘം അതിര്‍ത്തികളിലെത്തിയതായാണ് വിവരം. എന്നാല്‍ ഇവര്‍ ലെബനനിലേക്ക് പ്രവേശിച്ചോ എന്നതില്‍ വ്യക്തതയില്ല.